ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ഇതരസംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. കശ്മീരിലെ ഗന്ദേർബൽ ഏരിയയിലാണ് സംഭവമുണ്ടായത്. ഈ വർഷം കശ്മീരിൽ ഇതരസംസ്ഥാനക്കാർക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.
ഗന്ദേർബൽ ജില്ലയിലെ സോനമാർഗ് ഏരിയയിലാണ് ആക്രമണമുണ്ടായത്. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപം വെടിവയ്പ്പുണ്ടാവുകയായിരുന്നു. തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഡോക്ടറും സംഘത്തിന്റെ ഭാഗമായിരുന്നു. മധ്യ കശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ ഗഗനീറിനെ സോനംമാർഗിലേക്ക് ബന്ധിപ്പിക്കുന്ന Z-Morh തുരങ്കത്തിന്റെ നിർമാണ പ്രവർത്തനമാണ് പ്രദേശത്ത് നടന്നിരുന്നത്.
ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആക്രമണത്തെ അപലപിച്ചു. സ്ഥലത്ത് സൈന്യം പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ സമാനമായ ആക്രമണം നടന്നിരുന്നു. സൈനപോറയിലെ വാച്ചി ഏരിയയിൽ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയാണ് കൊല്ലപ്പെട്ടത്.















