കണ്ണൂർ: പി.പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം നേരിടുന്നതിനിടെ ഒളിവിൽ പോവുകയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പിപി ദിവ്യക്ക് സെനറ്റ് മെമ്പർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത് പ്രസിഡന്റ് എന്ന പേരിൽ സെനറ്റിൽ എത്തിയ പി.പി ദിവ്യയെ രാജിവച്ചതിനുശേഷവും സെനറ്റിൽ നിലനിർത്തുന്ന യൂണിവേഴ്‌സിറ്റി നിലപാടിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും എബിവിപി നേതൃത്വം പറഞ്ഞു. കേവലം സാങ്കേതികത്വം മറയാക്കി ഭരണ- രാഷ്‌ട്രീയ സ്വാധീനത്തിനും വ്യക്തി താല്പര്യത്തിനും വിധേയമായി യൂണിവേഴ്‌സിറ്റി പുലർത്തുന്ന ഈ നിലപാട് നിയമ സംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്.
നിയമന അധികാരി കൂടിയായ വൈസ് ചാൻസിലർ ഉടൻ പിപി ദിവ്യയുടെ കാര്യത്തിൽ നടപടി കൈക്കൊള്ളണം. പുറത്താക്കൽ നടപടികൾ അടിയന്തിരമായി കൈക്കൊള്ളാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി സമരവുമായി എബിവിപി മുന്നിട്ടിറങ്ങുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി പ്രസ്താവനയിലൂടെ അറിയിച്ചു.















