മുനമ്പത്തെ പ്രശ്നത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കാലങ്ങളായി താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല. വിഷയം രമ്യമായി പരിഹരിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും. സർക്കാരിനോടും വഖഫ് മന്ത്രിയോടും കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1954-ലെ വഖഫ് നിയമം വരുന്നതിന് മുൻപ് ഫാറൂഖ് കോളേജ് മാനേജ്മെൻ്റിൽ നിന്ന് പൂർവികർ വാങ്ങിയ ഭൂമി വഖഫിന്റെയാണെന്ന് അവകാശവാദം ഉന്നയിക്കുന്നതിനെതിരെയാണ് മുനമ്പം ജനത പ്രതിഷേധം സംഘടിപ്പിക്കുന്നത്. 1995-ലാണ് പുതിയ വഖഫ് നിയമം വന്നത്. 2013-ല്ഡ നിയമം ഭേദഗതി ചെയ്തു. വഖഫ് സ്വത്തല്ലായിരുന്ന കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയിൽ നിന്ന് 600-ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ വഖഫ് ബോർഡ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ആഴ്ചകളേറെയായി നിരവധി കുടുംബങ്ങളാണ് സമരം നടത്തുന്നത്. നിരാഹാര സമരമുൾപ്പടെയുള്ള സമരത്തിലാണ് മുനമ്പം ജനത. എന്നാൽ രാഷ്‌ട്രീയ, കല, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ ഇവരെ തിരിഞ്ഞ് പോലും നോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാത്രമാണ് സ്ഥലത്തെത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിഷയം ലോക്സഭയിൽ അവതരിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.















