കൊച്ചി: വിഷവായു ശ്വസിച്ച് എറണാകുളം അമ്പലമുകൾ അയ്യൻകുഴി നിവാസികൾ. HOC, BPCL പ്ലാൻറുകൾക്ക് നടുവിലാണ് ഇവർ കഴിയുന്നത്. ഇവിടെ നിന്നും മോചനം ആഗ്രഹിക്കുന്ന ഇവർക്കുള്ള ഏക ആശ്രയം സുരേഷ് ഗോപിയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഭരണ, പ്രതിപക്ഷങ്ങളോടുള്ള വിശ്വാസം നഷ്ടമായതായും ഇവർ പറയുന്നു.
ഒൻപത് ഏക്കർ സ്ഥലം മാത്രമാണ് ഈ പ്രദേശം. അതിന് നാല് വശത്തും കമ്പനിയുടെ കൂറ്റൻ മതിലുകളാണ്. ഇവിടെയുള്ള 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. നീതി നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പല സ്ഥലങ്ങളും കമ്പനി ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ കാര്യം പറയുമ്പോൾ മാത്രമാണ് കമ്പനികൾക്ക് ന്യായം. മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവരൊക്കെ സമീപിച്ചിരുന്നു. പ്ലാൻ്റിൽ നിന്ന് വരുന്ന പുക ശ്വസിച്ച് പ്രായഭേദമന്യേ എല്ലാവരും രോഗികളായി മാറി. തങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.















