പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് മുൻപേ പ്രയാഗ്‌രാജിലെ ഇ-റിക്ഷാ ഡ്രൈവർമാരെ ഭാഷാ വൈദഗ്ധ്യവുമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ ഒരു വമ്പിച്ച പരിശീലന കാമ്പയിൻ ആരംഭിച്ചു. വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും മികച്ച സേവനം നൽകുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പരിശീലനം.
ടൂറിസം വകുപ്പിന് കീഴിൽ ആരംഭിച്ച ഈ സംരംഭത്തിന് കീഴിൽ 1000 ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്‌കിൽസ്, ശുചിത്വം, ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇതോടൊപ്പം, മഹാകുംഭമേളയുടെ ചരിത്ര കഥകളെക്കുറിച്ചും പ്രയാഗ്‌രാജിന്റെ മതപരമായ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് വിവരങ്ങൾ നൽകുന്നുണ്ട്. അത് തീർത്ഥാടകർക്ക് പറഞ്ഞുകൊടുക്കുന്നതിനുളള വൈദഗ്ധ്യവും നൽകും. റിക്ഷകളിൽ കയറുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക മാത്രമല്ല, മഹാകുംഭമേളയുടെയും പ്രയാഗിന്റെയും പ്രാധാന്യം രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് അവർക്ക് പരിശീലനം നൽകുന്നത്.
മഹാകുംഭ മേളയിൽ ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുകയും ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യും എന്നത് മുൻപേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇ-റിക്ഷാ ഡ്രൈവർമാർക്കായി ഒരുക്കിയ സംസ്‌കാർ പാഠശാല വഴി “സ്വാഗതം സർ” എന്ന് പറഞ്ഞ് വിനോദസഞ്ചാരികളെ സ്വീകരിക്കാനും മാന്യമായി പെരുമാറാനും അവർക്ക് പരിശീലനം നൽകുന്നു.
പ്രയാഗ്‌രാജ് ഇ-റിക്ഷാ അസോസിയേഷനും പ്രാദേശിക ഭരണകൂടവും ഈ സംരംഭം വിജയിപ്പിക്കുന്നതിന് സഹകരിച്ചു. ഈ പരിശീലനം തങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുക മാത്രമല്ല നഗരത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇ-റിക്ഷാ ഡ്രൈവർമാർ പറയുന്നു.















