തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് വരദരാജ പെരുമാൾ ക്ഷേത്രം വാസ്തുവിദ്യക്കും കൊത്തുപണികൾക്കും ഭക്തരുടെ വിശ്വാസങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. ഹസ്തഗിരി എന്നുമറിയപ്പെടുന്ന ക്ഷേത്രം മഹാവിഷ്ണു കുടികൊള്ളുന്ന 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്. എന്നാൽ പല്ലികളെ ആരാധിക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
വരദരാജ പെരുമാൾ അല്ലെങ്കിൽ വരം നൽകുന്ന രാജാവ് എന്നറിയപ്പെടുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മച്ചിൽ സ്വർണനിറത്തിലും വെള്ളി നിറത്തിലും കൊത്തിവച്ചിട്ടുള്ള പള്ളികളുടെ രൂപങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭക്തർക്കിടയിൽ പ്രചരിക്കുന്ന വിശ്വാസവുമുണ്ട്. ഈ പല്ലികൾ ഭക്തർക്ക് അനുഗ്രഹം നൽകുമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലെ ഗർഭഗൃഹത്തിന് സമീപത്തെ മേൽക്കൂരയിലാണ് ഈ രണ്ട് പല്ലി ശില്പങ്ങളും ഉള്ളത്. ഈ പല്ലികളെ സ്പർശിച്ചാൽ ഭാഗ്യം ലഭിക്കുമെന്നും മുൻകാല പാപങ്ങൾ ഇല്ലാതാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം.
ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്ന് വരദരാജ പെരുമാൾ ക്ഷേത്രം നിർമ്മിച്ചത് ഇന്ദ്രദേവനാണെന്നാണ്. ദേവലോകത്തിന്റെ രാജാവായ ഇന്ദ്രനെ സരസ്വതി ദേവി ആനയായി മാറുമെന്ന് ശപിച്ചു. ആശങ്കാകുലനായ ഇന്ദ്രൻ ശാപമോക്ഷത്തിനുള്ള വഴി തടി ലോകമെമ്പാടും അലഞ്ഞു.
ഒടുവിൽ വരദരാജ പെരുമാൾ ക്ഷേത്രമുള്ള സ്ഥലത്തുവച്ച് വിഷ്ണു ഭഗവാനെ കണ്ടുമുട്ടുന്ന ഇന്ദ്രന് മഹാവിഷ്ണുവിന്റെ സഹായത്തോടെ ശാപമോക്ഷം ലഭിച്ചു. വിഷ്ണുവിന്റെ ഈ അത്ഭുത ലീലകൾ കണ്ടിരുന്ന രണ്ടുപല്ലികൾ ഇന്ദ്രദേവന്റെ ശ്രദ്ധയിൽപ്പെട്ടു. തനിക്ക് ശാപമോക്ഷം ലഭിച്ച സ്ഥലത്ത് മഹാവിഷ്ണുവിനായി ക്ഷേത്രം പണികഴിപ്പിച്ച ഇന്ദ്രൻ സ്വർണത്തിലും വെള്ളിയിലുമുള്ള പല്ലികളുടെ രൂപം മേൽക്കൂരയിൽ കൊത്തിവെച്ചുവെന്നുമാണ് ഐതീഹ്യം.















