ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെയുള്ള അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുകൾ അന്യായമാണെന്നും അംഗീകരിക്കാനാകുന്നതല്ലെന്നുമുള്ള വിമർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അന്താരാഷ്‌ട്ര ക്രിമിനൽ കോടതി എത്ര തന്നെ പറഞ്ഞാലും ഇസ്രായേലും ഹമാസും തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും അവരെ താരതമ്യപ്പെടുത്താനാകില്ലെന്നും ബൈഡൻ പറയുന്നു.
ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ശക്തികൾക്കെതിരെ ഞങ്ങൾ ഇസ്രായേലിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. അറസ്റ്റിനുള്ള അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളെ തളളിക്കളയുന്നതായി വൈറ്റ് ഹൗസ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. വിശയത്തിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അധികാരവുമില്ലെന്നും, ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച പ്രക്രിയകളിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.
അതേസമയം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദയീഫിന് വേണ്ടി പുറപ്പെടുവിച്ച വാറന്റിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. യുദ്ധക്കുറ്റം ചുമത്തിയാണ് നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നെതന്യാഹുവോ ഗാലന്റോ ഐസിസി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ അറസ്റ്റ് ചെയ്യും. അതിന് ശേഷം വിചാരണയ്‌ക്കായി ഇവരെ ഹേഗിലെ കോടതിയിൽ ഹാജരാക്കും. ഐസിസി അംഗത്വമെടുക്കാത്ത രാജ്യങ്ങളാണ് ഇസ്രായേലും അമേരിക്കയും.















