തൃശൂർ: ഭാര്യയുടെ ബന്ധുവായ കുട്ടിയെ പലസമയങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45കാരന് 12 വർഷം കഠിന തടവും 1,10,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ചെറുതുരുത്തി ആറ്റൂർ കണ്ടംപുള്ളി വീട്ടിൽ സുരേഷി(45)നാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വിചാരണയ്‌ക്കിടെ പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാനും ഒത്തുതീർപ്പിനും പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി.
പോക്‌സോ കോടതിയിലെ വിചാരണ നീട്ടാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ നൽകിയെങ്കിലും ഇവ തള്ളിയിരുന്നു. തുടർന്നാണ് വിചാരണ നടത്തിയ ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008ലും 2012ലും 2019ലും പ്രതി ലൈംഗികാതിക്രമം നടത്തിയത്. 2008ൽ സ്വകാര്യ ആശുപത്രിയിൽ വച്ച് ഭാര്യയെ ലേബർറൂമിലേക്ക് കൊണ്ടുപോയപ്പോൾ കൂട്ടിരിപ്പിന് എത്തിയ കുട്ടിയെ പ്രതി ആശുപത്രി മുറിയിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 2012ൽ കോയമ്പത്തൂരിലുള്ള വീട്ടിൽ വച്ചും 2019ൽ പള്ളത്ത് പ്രതിയുടെ വീട്ടിൽ വച്ചും ഇയാൾ അതിക്രമം തുടര്‍ന്നു. വീട്ടുകാർക്കും നാട്ടുകാർക്കും ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ സംഭവം അറിഞ്ഞ ഭാര്യ പ്രതിയായ ഭർത്താവിനെതിരെ കുടുംബ കോടതിയിൽ കേസ് നൽകി. ഇതോടെ പെൺകുട്ടിയേയും ഭാര്യയേയും കൊലപ്പെടുത്തുമെന്ന് ഇയാൾ വീണ്ടും ഭീഷണി മുഴക്കി. 2021 ജനുവരിയിൽ എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.















