കുന്ദർകി: നവംബർ 23ന് നിരവധി സീറ്റുകളിലെ ഫലമെത്തി. ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധികളും മറ്റ് ലോക്സഭാ/നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുമുണ്ടായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ വിജയം കുന്ദർകിയിലേതാണെന്ന് പറയാം. 30 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിജെപിയുടെ സ്ഥാനാർത്ഥി വിജയിച്ച നിയോജക മണ്ഡലമാണ് യുപിയിലെ കുന്ദർകി. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലയിൽ സമാജ്വാദി പാർട്ടിയായിരുന്നു കാലങ്ങളായി എംഎൽഎ സ്ഥാനം കയ്യാളിയിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഇസ്ലാം മതസ്ഥർ മാത്രം വിജയിച്ച സീറ്റുകൂടിയാണിത്. എന്നാൽ ഇത്തവണ മണ്ഡലത്തിലെ മുസ്ലീങ്ങളടക്കമുള്ള ജനങ്ങൾ ഒപ്പം നിന്നത് ബിജെപി സ്ഥാനാർത്ഥിയോടൊപ്പമാണ് എന്നതാണ് പ്രത്യേകത.

രാംവീർ താക്കൂറാണ് ഇവിടെ അത്യുജ്ജ്വല വിജയം സ്വന്തമാക്കിയത്. രാംവീറിന്റെ വിജയത്തിന്റെ മറ്റൊരു പ്രത്യേകത അദ്ദേഹം നേരിട്ട എതിർസ്ഥാനാർത്ഥികളും മൃഗീയ ഭൂരിപക്ഷവുമാണ്. 11 മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലമാണ് കുന്ദർകി. അവിടെയുള്ള 11 പേരെയും നിഷ്പ്രഭമാക്കിയാണ് ഏക ഹിന്ദു സ്ഥാനാർത്ഥിയായ രാംവീർ താക്കൂറിന്റെ വിജയം. അതും 1,44,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുന്ദർകിയുടെ ജനപ്രതിനിധിയായി രാംവീർ താക്കൂർ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 1,70,371 വോട്ടുകൾ അദ്ദേഹം നേടി. എസ്പിയുടെ കോട്ടയായ കുന്ദർകിയിൽ ഇത്തവണ സ്ഥാനാർത്ഥിയായത് മുഹമ്മദ് റിസ്വാൻ ആയിരുന്നു. വെറും 25,580 വോട്ടുകളായിരുന്നു റിസ്വാൻ നേടിയത്.
യുപിയിലെ സംബാൽ ലോക്സഭയിൽ വരുന്ന നിയോജക മണ്ഡലമാണ് കുന്ദർകി. ഇവിടെയുള്ള 60 ശതമാനം ജനങ്ങളും മുസ്ലീം വിഭാഗത്തിലുള്ളവരാണ്. ഇവിടെ ബിജെപി നേടിയ വിജയം സമാജ്വാദി പാർട്ടിക്ക് വമ്പൻ തിരിച്ചടിയായിരിക്കുകയാണ്.















