പാലക്കാട്: ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് കേരളത്തിൽ മതഭീകരവാദ സംഘടനകൾ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോഴും വയനാട്ടിലും ചേലക്കരയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് കെ സുരേന്ദ്രന്റെ വാക്കുകൾ.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും പിഎഫ്‌ഐ പരസ്യമായി അവരുടെ ലഘുലേഖകളുമായി യുഡിഎഫിനൊപ്പം അണിനിരന്നു. കോൺഗ്രസ് നേതാക്കൾ വെൽഫയർ പാർട്ടിയുമായും പിഎഫ്‌ഐയുമായും സന്ധി ചെയ്യുകയായിരുന്നു. രണ്ട് മുന്നണികൾക്കും മതഭീകര സംഘടനകളുമായി അഭേദ്യമായ ബന്ധമുണ്ട്. മൂന്നിടങ്ങളിലും ലഘുലേഖകളുമായി ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇവർ രംഗത്തെത്തിയിരുന്നതായി കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കക്ഷി, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒരാളെ തോൽപിക്കാൻ മത ഭീകരവാദ സംഘടനകൾ ഒരു സമുദായത്തെ സ്വാധീനിക്കുന്നു. കേരളത്തിൽ പാലായിലും കൽപ്പറ്റയിലും നേരത്തെയും അത് കണ്ടു. കഴിഞ്ഞ തവണയും പാലക്കാട് അത് കണ്ടു. അതിന്റെ പാപഭാരത്തിൽ നിന്ന് യുഡിഎഫിന് മാത്രമല്ല എൽഡിഎഫിനും കൈകഴുകാനാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനുമുൾപ്പെടെ നിരവധി പേർ നേരത്തെയും എസ്ഡിപിഐയുമായി ചേർന്ന് മത്സരിച്ചിട്ടുണ്ട്. എസ്ഡിപിഐയ്‌ക്കും പോപ്പുലർ ഫ്രണ്ടിനും തെരഞ്ഞെടുപ്പിൽ ഒരു സമുദായത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിയുന്നുവെന്നതാണ് വരും ദിവസങ്ങളിൽ ചർച്ച ചെയ്യുക. മാദ്ധ്യമങ്ങളും ഇരുമുന്നണികളും ഇതുവരെ അതിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമാധാനമായി നിലനിൽക്കുന്ന ഒരു സമുദായത്തിനകത്ത് എസ്ഡിപിഐ പോലുളള സംഘടനകൾക്ക് പൂർണമായ നിയന്ത്രണം കൈവരികയാണ്. ആരാധനാലയങ്ങളെയടക്കം ഉപയോഗിക്കാൻ അവർക്ക് കഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് ഗ്രീൻ ആർമിയെന്ന പേരിൽ വീടുകൾ തോറും കയറിയിറങ്ങി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി എസ്ഡിപിഐ വോട്ടഭ്യർത്ഥന നടത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുൻപുളള വെളളിയാഴ്ച നിസ്‌കാരത്തിന് ശേഷം പളളികളിൽ ലഘുലേഖകളും വിതരണം ചെയ്തിരുന്നു. രാഹുലിന്റെ വിജയം ഉറപ്പായതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദ പ്രകടനത്തിനും മുൻപ് എസ്ഡിപിഐ പ്രവർത്തകരാണ് സന്തോഷം പ്രകടിപ്പിച്ച് ഇറങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എസ്ഡിപിഐ പതാകയുമായി സന്തോഷം പ്രകടിപ്പിക്കുന്ന ഇവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബിജെപിയെ പരാജയപ്പെടുത്താനായി സമുദായ വോട്ടുകളുടെ ധ്രുവീകരണം പാലക്കാട് നടന്നുവെന്നാണ് വിലയിരുത്തൽ.














