കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അറിയിച്ചു.
പ്രതി അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കുടുംബം ആശങ്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് സംശയിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദമായ വാദം ഡിസംബർ ഒമ്പതിന് കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കുറ്റപത്രത്തിൽ കെട്ടിച്ചമച്ച തെളിവുകൾ ആയിരിക്കും വരികയെന്നും ഹർജിക്കാരി പറഞ്ഞു. പ്രതി പിപി ദിവ്യ സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ്. രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണ്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമായിരുന്നുവെന്നും എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ പറഞ്ഞു.
പൊലീസ് അന്വേഷണത്തിലും SITയുടെ അന്വേഷണത്തിലും തൃപ്തിയില്ലെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമം നടത്തുന്നതായും കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യയാണോ സംഭവിച്ചതെന്നതിൽ സംശയമുണ്ടെന്നും മഞ്ജുഷ പറഞ്ഞു. ഹർജിയിൽ സർക്കാർ എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.















