ഇടുക്കി: സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് വനം വകുപ്പിന്റെ തീരുമാനം. സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ സന്നിധാനത്തെത്താം. ഈ പാതയിൽ ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. മഞ്ഞും മഴയും തുടരുന്ന സാഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്.
സത്രം ഭാഗത്ത് സ്വാകാര്യ വിരിപന്തലുകതളിലും ദേവസ്വം ബോർഡിന്റെ വിരിപന്തലുകളിലുമായി 250-ഓളം പേർ ഉണ്ടായിരുന്നു. കാലവസ്ഥ മോശമായതിനാൽ കാനനപാത വഴി കടത്തി വിടില്ലെന്ന മുന്നറിയിപ്പ് ഇന്നലെ തന്നെ ഇവർക്ക് നൽകിയിരുന്നു. പമ്പയിലെത്താൻ കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് സത്രം- പുല്ലുമേട് വഴി കടത്തിവിടുന്നത്. കാലാവസ്ഥ അനുകൂലമായാൽ നാളെ മുതൽ ഭക്തരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു.
ശബരിമലയിൽ മഴ കനക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ രണ്ട് സെൻ്റി മീറ്റർ മഴയും 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.















