കണ്ണൂർ: വീരകേരളവർമ്മ പഴശ്ശിയുടെ 220-ാം സ്മൃതി ദിനം കണ്ണൂർ കണ്ണവത്ത് ആചരിച്ചു. കണ്ണവം നമ്പ്യാർ അനുസ്മരണ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പഴശ്ശിരാജയുടെ പ്രധാനമന്ത്രിയായിരുന്ന ശങ്കരൻ നമ്പ്യാരെയും മകനെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ കണ്ണവം മൈതാനിയിൽ പുഷ്പാർച്ചന നടന്നു.
വനവാസി വികാസ കേന്ദ്രം ജില്ലാ ഉപാദ്ധ്യക്ഷൻ എ.കെ പ്രേമരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ ദിനേശൻ കെ. രവീന്ദ്രൻ, വാഴയിൽ ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കണ്ണവം ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള വാഴക്കുലയും പഞ്ചസാരക്കലവും മൃദംഗശൈലേശ്വരി ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു.
വടക്കേ മലബാറിലുളള കോട്ടയം രാജകുടുംബത്തിലാണ് 1753 ജനുവരി മൂന്നിന് പഴശ്ശിരാജ ജനിച്ചത്. കേരളത്തില്‍ ബ്രിട്ടീഷുക്കാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് അദ്ദേഹം. ബ്രിട്ടീഷുകാര്‍ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരെ പ്രസിദ്ധമായ പഴശ്ശി വിപ്ലവം നയിച്ചത് ഇദ്ദേഹമാണ്. നിരവധി തവണ ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ മഹാനായ സമരനായകന്‍ 1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു. മാനന്തവാടിയിലാണ് പഴശ്ശിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.















