കൊച്ചി: വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പത്തെ ഭൂമിയിലെ പ്രശ്‌നത്തിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍. ഇതിനായി നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ കാക്കനാട്ടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ പരാതികളറിയിക്കാം.
1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്‍682030 എന്ന വിലാസത്തിലാണ് പരാതികള്‍ അറിയിക്കേണ്ടത്. സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പത്തെ ഭൂമിയിലെ പ്രശ്‌നത്തിൽ നിയമിക്കപ്പെട്ട ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ് . കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഇവർ ഈ മാസം 17നകം വിവരങ്ങൾ കൈമാറണം.
കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം ഒരാഴ്ച മുന്നെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം. കമ്മീഷന്‍ മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട വസ്‌തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്‌തി എന്നിവ തിരിച്ചറിയുക. ഈ ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താത്‌പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇവയാണ് ഉത്തരവിൽ പറയുന്ന കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍.