പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ്. മരണപ്പെട്ട നവീൻ ബാബുവിന്റെ വസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു എന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം എഫ്ഐആറിൽ ഒഴിവാക്കുകയും, മരണകാര്യത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ലെന്ന പൊലീസ് റിപ്പോർട്ട് സംശയകരമാണെന്നും എൻജിഒ സംഘ് പറഞ്ഞു.
മൃതദേഹ പരിശോധന സംബന്ധിച്ച ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ തങ്ങളെ അറിയിച്ചിട്ടില്ലെന്നും, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം നിരാകരിക്കുകയും, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്‌ക്ക് അയച്ചിട്ടില്ലെന്ന കുടുംബത്തിന്റെ ആരോപണവും ഗൗരവതരമാണ്. അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയ്യാറാണെന്ന് അറിയിച്ചിട്ടും അന്വേഷണത്തെ എതിർക്കുന്ന സർക്കാർ നടപടി ദുരൂഹമാണ്. എഡിഎമ്മിന്റെ ദാരുണാന്ത്യത്തിൽ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രിയും, കുടുംബം സ്വീകരിക്കുന്ന നിയമ നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വാക്ക് നൽകിയ റവന്യൂ മന്ത്രിയും ഉൾപ്പെടെയുള്ളവർ നവീന്റെ കുടുംബത്തെ വഞ്ചിക്കുന്നതാണ്.
കുറ്റക്കാർക്ക് അനുകൂലമായി രേഖകൾ ചമച്ച് കേസ് അട്ടിമറിക്കാൻ അന്വേഷണസംഘം കൂട്ടുനിൽക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുള്ള സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.















