ബെംഗളൂരു: വൺപ്ലസിന് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ഫോണിനൊപ്പം യൂസർ മാനുവലും വാറണ്ടി സംബന്ധിച്ച വിവരങ്ങളും നൽകാതിരുന്നതിനാണ് പിഴയിട്ടത്. ബെംഗളൂരുവിലെ സഞ്ജയ് നഗർ സ്വദേശിയായ എസ്എം രമേഷ് എന്നയാൾ നൽകിയ പരാതിയിലാണ് ഉപഭോക്തൃ പാനലിന്റെ നടപടി.
2022 ഡിസംബറിലാണ് രമേഷ് 24,598 രൂപ മുടക്കി വൺപ്ലസ് നോർഡ് CE 3 വാങ്ങുന്നത്. ഈ വർഷം ജൂണിലാണ് ഉപഭോക്താവ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിന്റെ വാറണ്ടി വിവരങ്ങളോ കമ്പനിയുടെ വിലാസമോ മറ്റോ ഇല്ലാതെയാണ് ഫോൺ ലഭിച്ചതെന്നായിരുന്നു പരാതി. ഫോൺ വാങ്ങിച്ച് നാല് മാസത്തിന് ശേഷമാണ് യൂസർ മാന്യുവൽ ലഭിച്ചതെന്നും രമേഷ് പരാതി ഉന്നയിച്ചിരുന്നു. സേവനങ്ങളിൽ പോരായ്മ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വൺപ്ലസിന്റെ തികഞ്ഞ നിസംഗതയും അശ്രദ്ധയുമാണ് ഇതിന് പിന്നിലെന്ന് കമ്മീഷൻ വിമർശിച്ചു. ആവശ്യമായ രേഖകൾ നൽകുന്നതിൽ കാലതാമസം വരുത്തിയതിന് 5,000 രൂപ പിഴയിടുന്നതായും കമ്മീഷൻ ഉത്തരവിട്ടു.















