ഭോപ്പാൽ : നൂറ്റിപ്പത്താം വയസിൽ വിട പറഞ്ഞ സന്യാസിവര്യൻ സിയറാം ബാബയ്‌ക്ക് അന്ത്യഞ്ജലി അർപ്പിക്കാൻ എത്തിയത് ലക്ഷങ്ങൾ . ഖാർഗോൺ കസ്രവാഡ് തേലി ഭത്യൻ ഗ്രാമത്തിലെ നർമ്മദയുടെ തീരത്താണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. ഭക്തജനങ്ങൾ കണ്ണീരോടെയാണ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ.മോഹൻ യാദവും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ആശ്രമത്തിൽ നിന്ന് നർമ്മദാ ഘട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകുമ്പോഴും ഭക്തർ ജയ് സിയറാം മുദ്രാവാക്യം മുഴക്കി ഒപ്പമുണ്ടായിരുന്നു . ഏകദേശം 3 ലക്ഷം പേർ ബാബയെ അവസാനമായി കാണാനെത്തിയാണ് ഔദ്യോഗിക കണക്കുകൾ. ഉച്ചകഴിഞ്ഞ് മൂന്നോടെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ആശ്രമത്തിലെത്തി ബാബയെ വണങ്ങി. ബാബയുടെ സമാധിയും പ്രദേശവും പവിത്രമാക്കുമെന്നും ആത്മീയ കേന്ദ്രമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സിയറാം ബാബ വിട വാങ്ങിയത് . കഴിഞ്ഞ 10 ദിവസമായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
സിയറാം ബാബ തന്റെ ജീവിതം മുഴുവൻ നർമ്മദാ നദിയുടെ ആരാധനയ്‌ക്കായി സമർപ്പിച്ച സന്യാസിവര്യനാണ് . ജീവിതകാലം മുഴുവൻ നർമ്മദാ നദിയിലെ വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചിരുന്നത്. “നർമ്മദയുടെ ഏറ്റവും വലിയ ഭക്തൻ” എന്നാണ് അദ്ദേഹം അറിയപ്പെട്ടത് . ഹനുമാന്റെ കടുത്ത ആരാധകനായിരുന്നു. രാവും പകലും രാമായണ പാരായണം അദ്ദേഹത്തിന്റെ ദിനചര്യയുടെ അവിഭാജ്യ ഘടകമായിരുന്നു.ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം രാമായണശ്ലേകങ്ങൾ ഉരുവിടുമായിരുന്നു
സിയറാം ബാബ ആരിൽ നിന്നും 10 രൂപയിൽ കൂടുതൽ സംഭാവന വാങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ഭക്തൻ 500 രൂപ നൽകിയാൽ 490 രൂപ തിരികെ നൽകും. പത്ത് വർഷം ഒറ്റക്കാലിൽ നിന്ന് കഠിനമായ തപസ് ചെയ്ത ബാബ , 12 വർഷം മൗനവ്രതവും അനുഷ്ഠിച്ചിട്ടുണ്ട്.















