കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. ജില്ല വിട്ട് പോകാൻ തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ദിവ്യയെ പാർട്ടിയിൽ തരംതാഴ്‌ത്തിയിരുന്നു.
തലശേരി സെഷൻസ് കോടതിയിൽ പി പി ദിവ്യ സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ് വന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ മാത്രം സ്‌റ്റേഷനിൽ ഹാജരായാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽ ഹാജരാകാനായിരുന്നു നിർദേശം. ജില്ലയ്‌ക്ക് പുറത്ത് യാത്ര ചെയ്യുന്നതിൽ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഇളവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുകയാണെന്ന ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യൂട്യൂബർക്കെതിരെയും ഓൺലൈൻ പേജിനെതിരെയും കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടന്നുവരികയാണ്.
നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ കേസെടുക്കാൻ മടിച്ച പൊലീസ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ദിവ്യയെ പിടികൂടാൻ വൈകുന്നത് വലിയ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ മറ്റ് വഴികളില്ലാതെ ദിവ്യ കീഴടങ്ങുകയായിരുന്നു.