തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു. മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ടാളും ലക്ഷങ്ങള്‍ പണം വാങ്ങിയാണ് കേരളത്തില്‍നിന്ന് മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ തള്ളിയതെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാലിന്യം എത്തിച്ചതിന് ഉത്തരവാദികളായ ഏജൻ്റുമാരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സുത്തമല്ലി പൊലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുനെല്‍വേലിയിലെ നടുക്കല്ലൂര്‍, കൊടകനല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് മാലിന്യം തള്ളിയത്.ബയോ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ കൊണ്ടുവന്ന് തളളുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.ബിജെപിയും എഐഡിഎംകെയും എം ഡി എംകെയും തമിഴ്നാട് സര്‍ക്കാരിനെതിരെ രംഗത്തുവന്നു. കേരളത്തില്‍നിന്നു മാലിന്യം തള്ളുന്നവര്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും
മാലിന്യം തള്ളുന്നതു തുടര്‍ന്നാല്‍ ലോറിയില്‍ കയറ്റി മാലിന്യങ്ങള്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും അണ്ണാമലൈ മുന്നറിയിപ്പു നല്‍കി.
തിരുനെൽവേലി ജില്ലയിൽ തള്ളുന്ന മെഡിക്കൽ മാലിന്യം കേരള സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് 3 ദിവസത്തിനകം നീക്കം ചെയ്ത് കേരളത്തിലേക്ക് കൊണ്ടുപോകണമെന്നു സൗത്ത് സോൺ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു.അല്ലെങ്കിൽ ഇതിന്റെ ചെലവ് കേരളം വഹിക്കണം.















