ബെർലിൻ: ജർമനിയിൽ ബെർലിനിൽ നിന്നും 130 അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. അറുപത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വാഹനമോടിച്ച സൗദി സ്വദേശിയെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 50 വയസുകാരനായ ഇയാൾ ഡോക്ടർ ആണെന്നും, വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും പൊലീസ് പറയുന്നു. ഭീകരാക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ പ്രാദേശികസമയം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറിയത്. മാർക്കറ്റിനുള്ളിലേക്ക് ഇരച്ചെത്തിയ കാർ ആളുകളെ ഇടിച്ചിട്ട ശേഷം നാനൂറ് മീറ്ററോളം മുന്നോട്ട് പോയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഫയർ സർവീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തുകയും, രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയുമായിരുന്നു.
ക്രിസ്മസ് അടുത്തതിനാൽ മാർക്കറ്റിനുള്ളിലും വലിയ തിരക്ക് ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ വാഹനം, സൗദി പൗരൻ വാടകയ്‌ക്ക് എടുത്തതാണെന്നും, പാസഞ്ചർ സീറ്റിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് കണ്ടെടുത്തിട്ടുണ്ടെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും, മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് ഇവർ പറഞ്ഞത്.
മഗ്‌ഡെബർഗിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും, ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 2016ലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിലാണ് ജർമനിയെ നടുക്കി ഈ അപകടമുണ്ടായത്. 2016 ഡിസംബർ 19ന് ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.















