ന്യൂഡൽഹി: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. സംഭവത്തിൽ ഒമ്പത് വയസുള്ള ആൺകുട്ടിയുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി പൗരനായ ഡോക്ടറായിരുന്നു ആക്രമണത്തിന് പിന്നിൽ.
ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന അതിഭയാനകവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നതായി ഇന്ത്യ അറിയിച്ചു. വിലപ്പെട്ട നിരവധി ജീവനുകളാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്. അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കൊപ്പമാണ്. പരിക്കേറ്റ ഇന്ത്യക്കാരുമായും അവരുടെ കുടുംബങ്ങളുമായും ജർമനിയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. മാഗ്ഡെബർഗിലുള്ള ക്രിസ്മസ് മാർക്കറ്റിലേക്ക് BMW കാർ ഇടിച്ചു കയറ്റുകയായിരുന്നു. തിരക്കേറിയ മാർക്കറ്റായതിനാൽ നിരവധി പേരുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. അനവധിയാളുകളെ തെറിപ്പിച്ചു. പരിക്കേറ്റവരിൽ 40 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ 50-കാരനായ സൗദി പൗരൻ പിടിയിലാവുകയും ചെയ്തിരുന്നു. തലേബ് അൽ-അബ്ദുൾമൊഹ്സൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ 2006ലാണ് ജർമനിയിലെത്തിയതെന്നും ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. സൗദിയിൽ നിന്നുള്ള അഭയാർത്ഥികളോട് ജർമൻ ഭരണകൂടം പെരുമാറുന്ന രീതിയിലുള്ള അതൃപ്തിയാകാം സൗദി പൗരനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.















