തൃശൂർ: സിപിഎമ്മിന്റെ കപട മതനിരപേക്ഷ വാദത്തെ പൊളിച്ചടുക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മെക് 7 നെതിരായി വലിയ പ്രചാരണം സിപിഎം നടത്തി. എന്നാൽ 72 മണിക്കൂർ കഴിയുന്നതിന് മുൻപ് പറഞ്ഞ ആൾ തന്നെ അത് വിഴുങ്ങിപ്പോയെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുഹമ്മദ് റിയാസും സംഘവും ആ പറഞ്ഞ ആൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കയുടെയും രാഹുലിന്റെയും വിജയം വർഗീയചേരിയുടെ കൂട്ടുപിടിച്ചാണെന്ന എ. വിജയരാഘവന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു സിപിഎമ്മിന്റെ കപട മതനിരപേക്ഷ വാദത്തെ കെ. സുരേന്ദ്രൻ തുറന്നുകാട്ടിയത്. മെക് 7 വ്യായാമ കൂട്ടായ്മ പോപ്പുലർ ഫ്രണ്ടിന്റെ ഉപോൽപ്പന്നമാണ്, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ അവർക്ക് കിട്ടുന്നുവെന്ന് ഉൾപ്പെടെയാണ് സിപിഎം നേതാവ് പറഞ്ഞത്. പക്ഷെ പാർട്ടിക്കുള്ളിലെ ആളുകൾ അത് സമ്മതിച്ചുകൊടുക്കില്ലെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പിഎഫ്‌ഐ നിരോധനത്തിന് ശേഷം ആ പിഎഫ്‌ഐക്കാരെ എങ്ങനെ പാർട്ടിക്കാരാക്കാം എന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും കണ്ട വിഭാഗീയതയുടെ ഒരു മൂലകാരണം ഇതാണ്. കണ്ണൂരിലും കോഴിക്കോടും ഒക്കെ ഇത് കാണാം. പിഎഫ്‌ഐ അണികളെ ആർക്കാണ് കൂടുതൽ കിട്ടുന്നത് എന്നതിൽ ലീഗും സിപിഎമ്മും തമ്മിൽ മത്സരം തന്നെ നടക്കുകയാണ്.
സിപിഎമ്മിന്റെ മതനിരപേക്ഷത എന്നത് വെറും കള്ളത്തരം മാത്രമാണ്. സിപിഎമ്മിന് ഒരു ആത്മാർത്ഥതയും ഇക്കാര്യത്തിൽ ഇല്ല. വർഗീയ ശക്തികളോടുളള സമീപനം എന്തായിരിക്കണം എന്നതിൽ ഒരു നിലപാടും അവർക്കില്ലാതായിരിക്കുകയാണ്. അഴകൊഴമ്പൻ സമീപനമാണ് അവർക്ക്. ഒരു വ്യക്തതയും ഈ വിഷയത്തിൽ ഇല്ല.
വലിയ ആശയപാപ്പരത്വമാണ് സിപിഎമ്മിലെ സമ്മേളനങ്ങളുടെ പല ഘട്ടങ്ങളിലും ഉയർന്നുവരുന്നത്. ആശയപരമായ വലിയ അപചയത്തിന്റെ ലക്ഷണങ്ങളാണ് കണ്ടുവരുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.














