ഭോപ്പാൽ: കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മധ്യപ്രദേശിലെത്തും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തിലാണ് പുതിയ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. വാജ്‌പേയിയുടെ നദീജല സംയോജന ക്യാമ്പയിനെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയിൽ കെൻ-ബെത്വ ലിങ്ക് പദ്ധതിക്ക് തറക്കല്ലിടും.
കേന്ദ്ര സർക്കാരും മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളും തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണിത്. കെൻ നദിയിലെ അധിക ജലം
ദൗധൻ അണക്കെട്ടിൽ നിന്ന് 221 കിലോമീറ്റർ ദൈർഘ്യമുള്ള ലിങ്ക് കനാൽ വഴി ബെത്വ നദിയിലേക്ക് മറ്റും. ഇരുസംസ്ഥാനങ്ങളിലെയും കർഷകർക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഈ ജലം ലഭിക്കും. പദ്ധതി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വളർച്ച ബാധിത മേഖലയായ ബുന്ദേൽഖണ്ഡിലെ ഭൂഗർഭ ജലത്തിന്റെ അളവിലും മാറ്റം വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനത്തിലും ഉത്തരവാദിത്തങ്ങളിലും പ്രാദേശിക തലത്തിൽ പ്രധാന പങ്കുവഹിക്കുന്ന 1153 അടൽ ഗ്രാമ സുശാസൻ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ഊർജ സംരക്ഷണത്തിന്റെയും ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിൻെറയും ഭാഗമായി ഖണ്ട്വ ജില്ലയിൽ ഓംകാരേശ്വർ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്യും. വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നാളെ പുറത്തിറക്കും.