മുംബൈ: ഇന്ത്യയിൽ അനധികൃതമായി കഴിഞ്ഞിരുന്ന 13 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന. ഏഴ് പുരുഷന്മാരെയും ആറ് സ്ത്രീകളെയുമാണ് മഹാരാഷ്‌ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. പാസ്‌പോർട്ട് നിയമം, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയവ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഭോകർദാൻ താലൂക്കിലെ അൻവാ, കുഭാരി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാജ ആധാർ കാർഡും മറ്റ് രേഖകളുമായാണ് സംഘം രണ്ട് വർഷമായി മഹാരാഷ്‌ട്രയിൽ കഴിഞ്ഞത്. എടിഎസിന്റെയും പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടാനായത്.
ബംഗ്ലാദേശിൽ നിന്ന് നിരവധി പേർ അതിർത്തി കടന്ന് എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്നവരെ കണ്ടെത്തിയത്. നേരത്തെ നവി മുംബൈയിൽ നിന്ന് 10 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം നടത്തിയ റെയ്ഡിലായിരുന്നു നടപടി.















