ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിനെ വിമർശിച്ച് സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. ബാങ്ക് ഭരണ സമിതിയുടെയും, ഭരണസമിതി നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
സാബുവിന് മാനസീക പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നത് പരിശോധിക്കണമെന്നും ആത്മഹത്യയിൽ സിപിഎമ്മിന് പങ്കില്ലെന്നും മുൻമന്ത്രി കൂടിയായ എം.എം മണി പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ തുറന്നടിച്ച് കെ.കെ ശിവരാമൻ രംഗത്തെത്തിയത്.
ബാങ്കിൽ പണമില്ലെങ്കിൽ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. ‘നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാൻ പഠിപ്പിക്കാം, നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു ‘എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്, ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവർ ആലോചിക്കട്ടെയെന്നും കെ.കെ ശിവരാമൻ പറഞ്ഞു.
ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ നടത്തിയ സമ്മേളനത്തിൽ പ്രിയപ്പെട്ട ആശാൻ (എം.എം. മണി) നടത്തിയ പ്രസംഗം ആത്മഹത്യ ചെയ്ത ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവർത്തികേടു കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ടെന്നും കെ.കെ ശിവരാമൻ പറയുന്നു.
ഒരാൾ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവൻ പണവും, താൻ ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ, സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണം. ഇതെന്ത് രാഷ്‌ട്രീയമാണെന്ന് രാഷ്‌ട്രീയ യജമാനന്മാർ പറയട്ടെയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു സാബു. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്‌ക്കായി പിൻവലിക്കാൻ ചെന്നപ്പോൾ സാബുവിനെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സൊസൈറ്റി ജീവനക്കാർ സാബുവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം സാബു സൊസൈറ്റിയുടെ കോമ്പൗണ്ടിൽ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ ചേർന്ന യോഗത്തിലായിരുന്നു എം.എം മണിയുടെ അധിക്ഷേപം. സിപിഎം മുൻ ഏരിയ സെക്രട്ടറിയും സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന വി.ആർ സജിയാണ് സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാബുവിന്റെ മരണശേഷം ഈ സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവന്നിരുന്നു.















