തൃശൂർ: പുതുവത്സര രാത്രിയിൽ 30 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് വിവരം. സംഭവ സമയത്ത് ഇരുവരും കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികളുടെ വൈദ്യ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തി 14 കാരന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കയ്യിലുണ്ടായ കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയെതെന്നായിരുന്നു വിദ്യാർത്ഥികൾ ആദ്യം മൊഴി നൽകിയത്.
മുൻപ് സഹപാഠിയെ ഭീഷണിപ്പെടുത്തിയതിനും കഞ്ചാവ് ഉപയോഗിച്ചതിനും പ്രതികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നെു. തുടർന്ന് കുടുംബം ഇവരെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ അവിടെ നിന്നും ഇവർ പുറത്ത് കടക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പിതാവ് കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇന്നലെ രാത്രി 9 മണിയോടെ തേക്കിൻക്കാട് മൈതാനത്തിലാണ് ക്രൂരകൃത്യം നടന്നത്. പാലിയം ടോപ്പ് റെസിഡൻസിയിലെ ഡേവിഡിന്റെ മകൻ ലിവിനാണ് കൊല്ലപ്പെട്ടത്. ക്ഷേത്ര മൈതാനത്തിലെ ഒഴിഞ്ഞ് സ്ഥലത്ത് പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടാണ് ലിവിൻ അവിടെ എത്തി ചോദ്യം ചെയ്യുന്നത്. പിന്നാലെ വിദ്യാർത്ഥികൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ലിവിനെ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 കാരനെയും 16 കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.















