മുതിർന്ന കന്നഡ നടൻ സരിഗമ വിജി അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പൂരിൽ ഇന്നായിരുന്നു അന്ത്യം. കർണാടകയിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെ അവയവങ്ങൾ തകരാറിലായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചമാരാജ്പേട്ടിലെ ശ്മശാനത്തിൽ നാളെയാണ് സംസ്കാരം. രണ്ടു മക്കൾക്കൊപ്പമാണ് വിജി കഴിഞ്ഞിരുന്നത്. മഹാലക്ഷ്മിപുരത്തെ വസതിയിലാകും അന്ത്യ കർമങ്ങൾ നിർവഹിക്കുക.
അദ്ദേഹത്തിന്റെ വിയോഗ വാർത്ത പുറത്തുവന്നതോടെ സഹപ്രവർത്തകരും രാഷ്‌ട്രീയലക്കാരും ആരാധകരും ഉൾപ്പടെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. 1980 ൽ കരിയറിന് തുടക്കമിട്ട ആർ. വിജയകുമാർ എന്ന സരിഗമ വിജി മുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. അഭിനേതാവ് എന്ന പോലെ തിരക്കഥ രചനയിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 80 ചിത്രങ്ങളിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. 2,400 എപ്പിസോഡുകളുള്ള ടെലിവിഷൻ ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.