വിയറ്റ്നാം കോളനി എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ വിജയ രംഗരാജുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. റാവുത്തർ എന്ന കഥാപാത്രത്തെ മനോഹരമായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച താരമാണ് വിജയ രംഗരാജു. ‘പ്രിയപ്പെട്ട വിജയ രംഗരാജു (റാവുത്തർ) ആദരാഞ്ജലികൾ’ എന്നാണ് മോഹൻലാൽ കുറിച്ചത്.
1992-ലാണ് വിയറ്റ്നാം കോളനി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമായിരുന്നു റാവുത്തർ. ചിത്രത്തിൽ വില്ലൻവേഷം ചെയ്ത് രംഗരാജു മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടാൻ ഈ തെലുങ്ക് നടന് സാധിച്ചു. തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
മലയാള സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തൊരു മുഖമാണ് റാവുത്തറുടേത്. സിനിമകളിൽ കൊടുംവില്ലനാണെങ്കിലും ജീവിതത്തിൽ പരമസാധുവായ മനുഷ്യൻ എന്നാണ് രംഗരാജുവിനെ കുറിച്ച് സഹപ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ രംഗരാജുവിന്റെ വിയോഗം. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരിച്ചത്.















