ട്രംപ് അധികാരമേറ്റതോടെ നടത്തിയ നിർണായക പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നത്. ചട്ടംലംഘിച്ച് താമസിക്കുന്നവർക്കും അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും കുട്ടികളുണ്ടായാൽ അമേരിക്കൻ പൗരത്വം ഇനി നൽകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം പ്രാബല്യത്തിൽ വരാൻ ഭരണഘടനാപരമായ തടസങ്ങൾ മാത്രമാണ് നിലവിലുള്ളത്. വരും മാസങ്ങളിൽ തന്റെ പ്രഖ്യാപനം ട്രംപ് നടപ്പിലാക്കുമെന്നത് തീർച്ച. ഇതുമനസിലാക്കിയ കുടിയേറ്റക്കാരായ ദമ്പതികൾ എത്രയും വേഗം പ്രസവിക്കാനുള്ള പെടാപാടിലാണ്. ഗർഭിണികൾ ആശുപത്രിയിലെത്തുകയും സി-സെക്ഷൻ ചെയ്യാൻ ഡേറ്റ് ബുക്കിംഗ് നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ 20 ദമ്പതികൾക്ക് ആവശ്യവുമായി സമീപിച്ചെന്നാണ് ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റിന്റെ പ്രതികരണം. ഫെബ്രുവരി 20ന് മുൻപ് പ്രസവം നടത്തണമെന്ന ആവശ്യമാണ് ദമ്പതികൾ മുന്നോട്ടുവെക്കുന്നത്.
എന്തുകൊണ്ടാണ് ഫെബ്രുവരി 20?
ജനനത്തിലൂടെ പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള അവസാന തീയതിയാണത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പരാമർശിക്കുന്ന തീയതി ഫെബ്രുവരി 20 ആണ്. അതിനാൽ ഫെബ്രുവരി 19 വരെ ജനിക്കുന്ന എല്ലാ കുട്ടികൾക്കും അമേരിക്കൻ പൗരത്വം ലഭിക്കും. അമേരിക്കൻ പൗരന്മാർ അല്ലാത്ത ദമ്പതികൾക്ക് ഫെബ്രുവരി 20ന് ശേഷം മക്കളുണ്ടായാൽ ഇവർക്ക് സ്വാഭാവിക അമേരിക്കൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. ഇതിനാലാണ് ഫെബ്രുവരി 20ന് മുൻപ് പ്രസവം നടത്താൻ അമേരിക്കയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഇത്ര തിടുക്കം. നേരത്തെയുള്ള പ്രസവം പലവിധ സങ്കീർണതകൾക്കും കാരണമാകുമെന്നിരിക്കെയാണ് ദമ്പതികളുടെ പിടിവാശി.















