തിരുവനന്തപുരം: കഠിനംകുളം ആതിരാ കൊലക്കേസിൽ പ്രതി ജോൺസന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്. കുറിച്ചിയിൽ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നും ഇന്നലെയാണ് ഇയാൾ പിടിയിലായത്. വിഷം കഴിച്ചതിനാൽ 48 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ 21നാണ് ഇൻസ്റ്റഗ്രാം സുഹൃത്ത് ആതിരയെ ജോൺസൺ ഔസേപ്പ് കൊലപ്പെടുത്തിയത്. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്ത് ആതിരയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം കടന്നുകളയുകയായിരുന്നു ജോൺസൺ. ആതിര ഇൻസ്റ്റഗ്രാമിലൂടെയാണ് ജോൺസണെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം വഷളായതോടെയായിരുന്നു ആക്രമണം.















