വാഷിംഗ്ടൺ: വിദേശരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തിവെയ്‌ക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിവരുന്ന സൈനിക, സൈനികേതര സാമ്പത്തിക സഹായങ്ങളാണ് നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായേലും ഈജിപ്തും മാത്രമാണ് ഇതിൽ ഇളവ് നേടിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുഎസ് വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് അയച്ച നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകത്ത് വിദേശരാജ്യങ്ങൾക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ
യുക്രെയ്‌നുൾപ്പെടെ അമേരിക്ക സഹായം നൽകിയിരുന്നു. 2023 ലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 68 ബില്യൻ യുഎസ് ഡോളറാണ് വിദേശരാജ്യങ്ങൾക്ക് ഇത്തരത്തിൽ സഹായമായി നൽകിയത്.
വിവിധ രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ സൈനിക സഹായത്തിനും യുഎസ് സാമ്പത്തിക സഹായം നൽകിയിരുന്നു. യുഎസ് ഫണ്ടിംഗിനെ ആശ്രയിച്ച് ഇത്തരം സാഹചര്യങ്ങൾ അതിജീവിച്ചിരുന്ന രാജ്യങ്ങൾക്ക് ആശങ്ക നൽകുന്നതാണ് പുതിയ വിവരം.
ഇനിയുള്ള സഹായങ്ങൾ പുനപ്പരിശോധന നടത്തിയ ശേഷം മതിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശം. ആദ്യ പരിഗണന അമേരിക്കയ്‌ക്ക് (US First) എന്ന ഡോണാൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗം കൂടിയാണ് തീരുമാനം. പുതിയ ഫണ്ടുകൾ അനുവദിക്കില്ലെന്നും നിലവിൽ അനുവദിച്ച ഫണ്ടുകൾ കാലാവധി നീട്ടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അനുവദിച്ച തുകയിൽ നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും പരിശോധിച്ച ശേഷം പുതിയ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും റിലീസ് ചെയ്യുക.
ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ മാർക്കോ റുബിയോ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. അമേരിക്കയെ കൂടുതൽ ശക്തവും സുരക്ഷിതവും അഭിവൃദ്ധിപ്പെടുത്തുന്നതുമായ വിദേശ സഹായങ്ങൾ മാത്രം തുടർന്നാൽ മതിയെന്നാണ് സർക്കാർ നയമെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് നിർദ്ദേശം നൽകിയത്.















