തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ തമലം സ്വദേശി കുട്ടപ്പൻ എന്ന സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് വിധി പുറപ്പെടുവിച്ചത്.
2016 ആഗസ്റ്റ് 13 ന് തേവരക്കോട് പഞ്ചമി ദേവി ക്ഷേത്രത്തിന് സമീപത്ത് വെച്ച് സ്‌കൂട്ടറിൽ പോകുകയായിരുന്ന തമലം സ്വദേശി സുരേഷിനെ കാറിൽ പിന്തുടർന്നു തടഞ്ഞു നിർത്തി രാവിലെ എട്ടരയോടെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സാം ജോൺസൺ, ഉണ്ണി, രജ്ഞിത്ത്, ശിവകുമാർ, അരുൺ, വിനോദ് , സുഭാഷ്, സുനിൽ, രാധാകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ.
പ്രതികൾ വന്ന കാർ കേടായതിനെ തുടർന്ന് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും രണ്ടാം പ്രതിയെ സമീപ സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ സംഭവത്തിന് ദൃക്‌സാക്ഷികളായി പൊലീസ് കുറ്റപത്രത്തിൽ കാണിച്ച എല്ലാവരും കടുത്ത സിപിഎം പ്രവർത്തകരാണെന്നും കള്ളസാക്ഷി ചേർക്കപ്പെട്ടവരാണെന്നും കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. പ്രതാപ് ജി പടിക്കൽ വാദത്തിനിടെ ഉന്നയിച്ചിരുന്നു.
പ്രതികളെ മുൻ പരിചയമില്ലാതിരുന്ന സാക്ഷികൾക്ക് പൊലീസ് ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ ഫോട്ടോകളും വീഡിയോയും മറ്റും നിരന്തരം കാണിച്ച് പരിചിതമാക്കുകയായിരുന്നുവെന്നും അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം പ്രതിയെ സംഭവ സ്ഥലത്തു നിന്നും പിടികൂടി എന്നുള്ള പൊലീസ് ഭാഷ്യവും നടപടിക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം നിഷേധിച്ചിരുന്നു.
പ്രതിയുടെ വസ്ത്രങ്ങളിൽ നിന്നും മരണപ്പെട്ടയാളുടെ ഡിഎൻഎ കിട്ടി എന്ന പ്രോസിക്യൂഷൻ അവകാശവാദവും വിശദമായ ക്രോസ് വിസ്താരത്തിൽ കളവാണെന്ന് തെളിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാർ അഞ്ചാം പ്രതിയിൽ നിന്നും മറ്റൊരാൾ വാടകക്ക് എടുത്തതാണെന്നും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി ഇവരെ വെറുതെവിട്ടത്.
അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും മൂന്നും ഏഴും ഒമ്പതും പ്രതികൾക്കായി അഡ്വ. അർജുൻ ശ്രീധർ, അഡ്വ. ഹരികൃഷ്ണൻ എന്നിവരും ആറാം പ്രതിക്കായി അഡ്വ. ഗിരി കുമാർ, അഡ്വ. ഹേമരാജ് എന്നിവരും ഹാജരായി.















