തൃശൂർ: ശ്രീമൻ നാരായണൻ മിഷന്റെ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലത്തെ മൺപാത്ര സമർപ്പണവും വിതരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ കുറുമ്പ ഭഗവതി ക്ഷേത്രനടയിലാണ് ചടങ്ങ് നടന്നത്.
ജലസ്രോതസുകൾ മിക്കതും വറ്റിവരളുന്ന കൊടുവേനലിൽ പക്ഷികൾക്ക് ജീവജലം കിട്ടാൻ ബുദ്ധിമുട്ടാണ്. ഇത് മുന്നിൽ കണ്ടാണ് ശ്രീമൻ നാരായണൻ മിഷൻ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ വർഷം വരെ ഇതിലൂടെ 1,60,000 മൺപാത്രങ്ങളാണ് വിതരണം ചെയ്തത്. ഈ വേനൽക്കാലത്തെ വിതരണത്തോടെ രണ്ടു ലക്ഷത്തിലേക്കെത്തും.
ആലുവ കീഴ്മാട് സൊസൈറ്റിയിലും തത്തപ്പിള്ളിയിലുമാണ് മൺപാത്രങ്ങളുടെ നിർമാണം നടക്കുന്നത്. മൂന്നു മാസത്തോളം എടുത്താണ് നിർമാണം പൂർത്തിയാക്കിയത്. 10 ദിവസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മഹാപരിക്രമണത്തിലൂടെ മൺപാത്രങ്ങൾ വിതരണം ചെയ്യുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.















