കേരളത്തിലെ വിവിധ നഗരങ്ങളിലും ഇതരസംസ്ഥാനങ്ങളിലും സീജവമാണ് ഊബർ ഓട്ടോ സംവിധാനം. ചില യാത്രകൾക്ക് സാധാരണ ഓട്ടോറിക്ഷയേക്കാൾ ലാഭകരം ഊബർ ഓട്ടോ ആയിതിനാൽ യാത്രക്കാർ പലരും ഊബർ ഓട്ടോയെ നിരന്തരമായി ആശ്രയിക്കാറുമുണ്ട്. നിരക്ക് മുൻകൂട്ടി നിശ്ചയിക്കുതിനാൽ ഇക്കാര്യം സംബന്ധിച്ച തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ സംഗതിയാകെ ഇനി മാറാൻ പോവുകയാണ്. ഊബർ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സീറോ-കമ്മീഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
യാത്രയ്‌ക്ക് എത്ര രൂപ ഈടാക്കണമെന്ന് ഇനി ഡ്രൈവർ തീരുമാനിക്കും. ആ തുക നൽകാൻ ഉപഭോക്താവിന് സമ്മതമാണെങ്കിൽ യാത്ര തുടരാം. യാത്രക്കാരനും ഓട്ടോ ഡ്രൈവറിനും ഇടയിലുള്ള ഒരു പാലം മാത്രമായിരിക്കും ഇനി ഊബർ. ഇരുകൂട്ടരെയും ബന്ധിപ്പിക്കാനൊരു പ്ലാറ്റ്ഫോം എന്നരീതിയിൽ മാത്രം. യാത്ര സംബന്ധിച്ച തർക്കങ്ങളും പരാതികളും ഇനി ഊബറിനോട് പറഞ്ഞിട്ട് കാര്യവുമില്ല. കാരണം അത്തരം കാര്യങ്ങളിലൊന്നും ഇനി ഊബർ ആപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടാകില്ല.
ഓട്ടോ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ ഊബർ ഒഴിവാക്കുകയും സർവീസ് മോഡൽ ആകെ പൊളിച്ചെഴുതുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഊബർ ഓട്ടോയ്‌ക്ക് മാത്രമാണ് ഈ പരിഷ്കാരം ബാധകമാവുക. ഇനിമുതൽ ഊബർ ആപ്പ് തുറന്ന് ഓട്ടോറിക്ഷ തെരഞ്ഞെടുത്താൽ പരിസരപ്രദേശത്ത് ലഭ്യമായ ഓട്ടോ ഡ്രൈവർമാരെ ഉപയോക്താക്കൾക്ക് ഊബർ കാണിച്ചുതരും. പക്ഷെ സർവീസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവാദിത്വവും ഊബറിനുണ്ടാകില്ല. യാത്രാനിരക്ക് ഊബർ നിർദേശിക്കുമെങ്കിലും അതുസംബന്ധിച്ച അന്തിമ തീരുമാനം ഡ്രൈവറുടേതായിരിക്കും. യാത്രക്കാരും ഡ്രൈവറും തമ്മിൽ സംസാരിച്ചതിന് ശേഷം ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാത്രയാകാം.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യുപിഐ എന്നീ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പേയ്മെന്റ് ആപ്പിൽ ഇനി ലഭ്യമാവുകയുമില്ല. വ്യക്തിഗത ഡിജിറ്റൽ പേയ്മെന്റ് നടത്താനേ കഴിയൂ. അതായത്, ഡ്രൈവറിന് യുപിഐ ID ഉണ്ടെങ്കിൽ യാത്രക്കാരന് ഡിജിറ്റൽ പേയ്മെന്റ് നടത്താം. ആപ്ലിക്കേഷനിൽ കാഷ്-ഓൺലി മാത്രമായിരിക്കും പ്രദർശിപ്പിക്കുക എന്ന് ചുരുക്കം.
അതേസമയം ഊബർ ഓട്ടോറിക്ഷ ഡ്രൈവർമാർ കാലങ്ങളായി ആവശ്യപ്പെടുന്ന ആവശ്യമാണ് ഇതോടെ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ സംബന്ധിച്ച് നിരവധി പരാതികൾ ഉന്നയിക്കപ്പെട്ടിരുന്നു. ഒടുവിലാണ് ഡ്രൈവർമാർക്ക് സഹായകമാകുന്ന സമീപനം ഊബർ കൈക്കൊണ്ടത്.















