തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ രണ്ടാം ദിവസത്തിലും ഉത്തരം കിട്ടാതെ പൊലീസ്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) തന്റെ നാലു കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും എന്തിനാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്താൻ ഇനിയും പോലീസിനായില്ല.
അഞ്ചുപേരെയും ഇയാൾ ഒറ്റയ്‌ക്കാണ് കൊലപ്പെടുത്തിയതെന്ന് അഫാൻ പറയുന്നു. പക്ഷെ അഫാന്റെ മൊഴികളെല്ലാം വൈരുധ്യമുള്ളവയാണ്. അഫാന്റെ വിദേശത്തുള്ള പിതാവ് റഹിമിന് സാമ്പത്തികബാധ്യതയെ തുടർന്നുള്ള യാത്രാവിലക്കുള്ളതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പിതാവ് റഹിമിന്റെ മൊഴിയും ലഭിച്ചിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ അഫാന്റെ മാതാവ് ഷെമിയും തീവ്രപരിചരണ വിഭാഗത്തിലാണ്. അവർ നിലവിൽ സംസാരിക്കാനാവാത്ത സ്ഥിതിയിൽ ആണുള്ളത്.അഞ്ചുപേരെയും അഫാൻ ഒറ്റയ്‌ക്കാണ് കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രണയം, സാമ്പത്തികബാധ്യത- ഇതു രണ്ടുമാണ് കൊലപാതകങ്ങൾക്കു കാരണമായി അഫാൻ മാറിമാറി പറയുന്നത്. പിതാവിന് വിദേശത്ത് ബിസിനെസ്സ് നടത്തിയതിൽ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കടം നൽകാൻ നാട്ടുകാരും ബന്ധുക്കളും തയ്യാറായില്ല.
സംഭവമറിഞ്ഞ് വിദേശത്തുനിന്നെത്തിയ ഷെമിയുടെ സഹോദരൻ ഷമീർ വൻ സാമ്പത്തികബാധ്യതയുണ്ടെന്ന വാദം തള്ളിക്കളയുന്നു. സാധാരണ ബാങ്ക് വായ്പകളും ചില കടങ്ങളും മാത്രമാണുള്ളതെന്നാണ് ഷമീർ പറയുന്നത്.
അതിനിടെ കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കബറടക്കിക്കഴിഞ്ഞു.കുടുംബാങ്ങളായ സൽമാബീവി, ലത്തീഫ്, ഷാഹിദ, അഫ്‌സാൻ എന്നിവരുടെ മൃതദേഹങ്ങൾ പാങ്ങോട് ജുമാമസ്ജിദിലും ഫർസാനയുടേത് ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലുമാണ് കബറടക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അഫാന്റെ ആരോഗ്യനില മെച്ചപ്പെെട്ടിട്ടുണ്ടന്നാണ് റിപ്പോർട്ട്. കഴിച്ച എലിവിഷം കരളിനെ ബാധിക്കാനിടയുള്ളതിനാൽ മൂന്നു ദിവസത്തെ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
അഫാെന്റയും ഷെമിയുെടയും മൊബൈലുകളും പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. കാമുകി ഫർസാനയുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതും കൊലപാതകത്തിലേക്കു നയിച്ചു എന്ന മൊഴിയും പൂർണമായും വിശ്വാസയോഗ്യമല്ല. ഇരുവരും തമ്മിലുള്ള ചാറ്റുകളും പരിശോധിക്കുന്നുണ്ട്. അഫാൻ മദ്യപിക്കുമെന്ന് കണ്ടെത്തിയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല.















