കാസർകോട്: ‘റാഗിംഗിന്റെ ജീവിക്കുന്ന രക്തസാക്ഷി’ കാസർകോട് ചെറുവത്തൂർ വെങ്ങാട്ടെ സാവിത്രി (45) അന്തരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പ്രീഡിഗ്രിക്ക് പഠനകാലത്ത് കോളേജിൽവച്ച് ക്രൂരമായ റാഗിംഗിന് സാവിത്രി ഇരയായിരുന്നു. തുടർന്ന് പഠനം നിർത്തിയ സാവിത്രി കോമ്പസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു. ഇതോടെ സാവിത്രിയുടെ ജീവിതം പൂർണ്ണമായും ഇരുട്ടിലായി. സ്വന്തമായി വീടില്ലാത്തതിനാൽ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് കഴിഞ്ഞിരുന്നത്.
1996ൽ 377 മാർക്കോടെയാണ് സാവിത്രി എസ്.എസ്.എൽ.സി പാസായത്. വളരെ കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രമാണ് അന്നത്തെ കാലത്ത് ഫസ്റ്റ്ക്ലാസ് ലഭിച്ചിരുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന് മൂന്നാം ദിവസമാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്. കടുത്ത വിഷാദത്തിലായ 16 കാരി വീടിന് പുറത്തിറങ്ങാതായി. ഇതിനിടെയായിരുന്നു കണ്ണിൽ കൊമ്പസ് കൊണ്ട് കുത്തിയത്. സാവിത്രിയെ ഉപദ്രവിച്ച ഏതാനും വിദ്യാർത്ഥികളുടെ പേരിൽ കോളേജ് അധികൃതർ നടപടിയെടുത്തെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല.















