കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ സഹായിച്ചെന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ അദ്ധ്യാപകന് സസ്പെൻഷൻ. അദ്ധ്യാപകൻ എം സുലൈമാനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ പരീക്ഷയ്‌ക്ക് സഹായിച്ചെന്നാണ് ആരോപണം.
കുട്ടികളെ പരീക്ഷ എഴുതാൻ അനധികൃതമായി സഹായിക്കാൻ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ധ്യാപകരുടെ ഗ്രൂപ്പിൽ വന്ന സന്ദേശം ചോർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.















