പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ട് 12 വർഷം തികയുന്ന ഏപ്രിൽ ഒന്നിന് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി 2013 ഏപ്രിൽ മുതൽ ഉമ്മൻചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ പിണറായി സർക്കാർ തുടർഭരണം ലഭിച്ചിട്ടും പറഞ്ഞവാക്ക് പാലിക്കാൻ തയ്യാറായിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന് വിരുദ്ധമായി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമപ്രാബല്യം നൽകി ഉത്തരവിറക്കുകയും, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കുകയുമാണ് ചെയ്തത്. എന്ന് മാത്രമല്ല സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി എൻ.പി.എസ്. ജീവനക്കാർ അവരുടെ പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കുന്ന തുകയുടെ ഗ്യാരണ്ടിയിൽ കോടിക്കണക്കിന് രൂപ കടമെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എൻ.ജി.ഒ. സംഘ് ചൂണ്ടിക്കാട്ടി.
2021 ഏപ്രിൽ 30ന് പുനഃപരിശോധനാ സമിതി നൽകിയ റിപ്പോർട്ട് പൂഴ്‌ത്തി വെക്കുകയും, പുതിയൊരു പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് മറ്റൊരു വാഗ്ദാനം നൽകി ജീവനക്കാരെ കബളിപ്പിക്കുന്ന ഇടതു സർക്കാരും, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണമെന്ന് മുഖ്യ ആവശ്യം ഉന്നയിച്ച് ഉമ്മൻചാണ്ടി സർക്കാരിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയ ഇടതു സംഘടനകൾ പിണറായി ഭരണത്തിൽ സ്വീകരിക്കുന്ന വഞ്ചനപരമായ നിലപാടും, ഒളിച്ചുകളിയും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷന് പകരം ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ് ) നടപ്പിലാക്കുകയും, വിവിധ സംസ്ഥാന സർക്കാരുകൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതുമുന്നണി സർക്കാർ വാക്കുപാലിക്കണമെന്ന് എൻജിഒ സംഘ് ആവശ്യപ്പെട്ടു.
ഇടതു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കളക്ടറേറ്റിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന കൺവീനർ പി.സി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി.ആർ. രമേശ് എന്നിവർ പ്രസംഗിച്ചു.















