നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. നിലവിൽ കേസ് അന്വേഷിക്കുന്ന SIT ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയാണ് അന്വേഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. എല്ലാ കേസുകളും സിബിഐയ്‌ക്ക് വിടേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവമാണ് ഹർജിക്കാധാരം. യാത്രയയപ്പ് ചടങ്ങിൽ ജില്ലയിലെ സിപിഎം നേതാവായ പിപി ദിവ്യ എത്തുകയും നവീനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിക്കുകയുമായിരുന്നു. ഇതിന് പിറ്റേന്നാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രശാന്തൻ എന്നയാൾക്ക് സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങാൻ NOC അനുവദിച്ചില്ലെന്നും ഒടുവിൽ കൈക്കൂലി നൽകിയപ്പോഴാണ് എതിർപ്പിലാരേഖ അനുവദിച്ചതെന്നുമായിരുന്നു ദിവ്യയുടെ ആരോപണം. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം നടന്ന വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പടെ കൈക്കൂലി ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തി. സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നും മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആശങ്ക.
സിപിഎം വനിതാ നേതാവ് പ്രതിയായ കേസിൽ കേരളാ പൊലീസിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടെന്നാണ് കുടംബത്തിന്റെ വിമർശനം. ഈ സാഹചര്യത്തിലാണ് ഇവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.















