കൊച്ചി: ആശുപത്രി ഐസിയുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ പോലീസിന്റെ കസ്റ്റഡിയിൽ. ഝാർഖണ്ഡിൽ നിന്നും ട്രെയിൻ മാർഗം എത്തിയ ദമ്പതികളെ എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.
ആശുപത്രിയിൽ അടയ്‌ക്കാൻ പണമില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു. മാസം തികയാതെയാണ് കുഞ്ഞ് പിറന്നത്. സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലാണ് കുഞ്ഞുണ്ടായിരുന്നത്. വലിയ തുക ആശുപത്രി ബില്ലായി. ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലായിരുന്നു. ബില്ലടയ്‌ക്കാൻ പണമില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. കുഞ്ഞിനെ വളർത്താൻ ആഗ്രഹമുണ്ടെന്നും മാതാപിതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിനെ സുരക്ഷിതമായി വളർത്താനുള്ള സാഹചര്യം ഇവർക്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും കുഞ്ഞിനെ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ബാലനീതി നീയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
രക്ഷിതാക്കൾ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞിന്റെ സംരക്ഷണം ചൈൽഡ് വെൽഫേർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. നിധിയെന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഝാർഖണ്ഡ് സ്വദേശികളായ ദമ്പതിമാർ കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്നത്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽവച്ച് യുവതിക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 28 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ ഇവരും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.















