നടി മുത്തുമണി ഇനി ഡോ. മുത്തുമണി. കുസാറ്റിൽ നിന്നും നിയമത്തിലാണ് മുത്തുമണി ഡോക്ടറേറ്റ് കരസ്ഥമാക്കിയത് . സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്. ‘ഇന്ത്യൻ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ 1957 ലെ പകർപ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. മുത്തമണി തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് താരം എൽഎൽബി നേടിയത്. ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നതിനിടെയാണ് സിനിമയിൽ എത്തിയത്. നാടക രംഗത്ത് സജീവമായിരുന്നു മുത്തുമണി. രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൗ ഓൾഡ് ആർ യു? , ഒരു ഇന്ത്യൻ പ്രണയകഥ , ഞാൻ , ജോമോന്റെ സുവിശേഷങ്ങൾ, ലുക്ക ചുപ്പി, സു.. സു… സുധി വാത്മീകം, ഗെറ്റ്-സെറ്റ് ബേബി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ അവതാരക എന്ന നിലയിലും മുത്തുമണി ശ്രദ്ധനേടിയിട്ടുണ്ട്.
എറണാകുളത്താണ് മുത്തുമണി കുടുംബസമേതം താമസിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ പി.ആർ. അരുണാണ് ജീവിത പങ്കാളി.















