ദിസ്പൂർ: കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ഗൗരവ് ഗൊഗോയ് പാകിസ്താൻ സന്ദർശിച്ചെന്ന ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിഐ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“ഐഎസ്ഐയുടെ ക്ഷണപ്രകാരമാണ് ഗൗരവ് ഗൊഗോയ് പാകിസ്താൻ സന്ദർശിച്ചത്. അതിന്റെ രേഖകൾ എന്റെ കൈവശമുണ്ട്. അത് സെപ്റ്റംബർ 10-നുള്ളിൽ പുറത്തുവിടും. അദ്ദേഹം പാകിസ്താൻ ഭരണകൂടവുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. വിദേശകാര്യ വകുപ്പിൽ നിന്നോ അല്ലെങ്കിൽ സർവകലാശാലയിൽ നിന്നോ ഉണ്ടായ ക്ഷണമല്ലിത്. ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കോൺഗ്രസ് എംപി അവിടെ പോയത്”.
“എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. ആ രേഖകൾ ലഭിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. നോട്ടീസ് സമർപ്പിച്ചതിന് ശേഷം മാത്രമേ എംബസി രേഖകൾ നൽകുകയുള്ളു. പാകിസ്താനെ പിന്തുണച്ച് സംസാരിച്ച 40 പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ പാകിസ്താൻ സന്ദർശിച്ചതിന് ഗൗരവ് ഗൊഗോയിക്കെതിരെയും കേസെടുക്കാം”.
പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിന് ഗൗരവ് ഉത്തരം നൽകണമായിരുന്നു. എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യ 19 തവണ പാകിസ്താനിലേക്ക് പോയത്. ഉത്തരം നൽകിയില്ലെങ്കിൽ എങ്ങനെ ഉത്തരം നേടണമെന്ന കാര്യം തനിക്ക് അറിയാമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.















