കൊച്ചി: കോതമംഗലം ലൗ ജിഹാദ് കേസിൽ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെ പിടികൂടി. തമിഴ്നാട് സേലത്ത് നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശികളായ റഹ്മാൻ, ഷെറിന എന്നിവരെയാണ് പിടികൂടിയത്. ഇരുവരയും കൊണ്ട് കോതമംഗലം പൊലീസ് കേരളത്തിലേക്ക് യാത്ര തിരിച്ചു. ആലുവ സ്വദേശിയായ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാണ്. എന്നാൽ ഇയാളെ ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. നാലുപേരാണ് പ്രതിപട്ടികയിലുള്ളത്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ റമീസിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശമുണ്ടായിരുന്നു. പൊന്നാനിയിലേക്ക് മതപരിവർത്തനത്തിനായി കൊണ്ടുപോകാൻ ഒരു കാർ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും മതപരിവർത്തനത്തിന് രണ്ട് മാസത്തിന് ശേഷം മാത്രമേ വിവാഹം നടക്കൂ എന്നും കുടുംബം പെൺകുട്ടിയോട് പറഞ്ഞിരുന്നു.
പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ചതിൽ മാതാപിതാക്കൾക്കും സുഹൃത്തിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ആത്മഹത്യയ്‌ക്ക് മുമ്പ് താൻ മതം മാറ്റം ചെറുത്തതിന്റെ പേരിൽ താൻ നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ അമ്മയോടും സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു.
മൂവാറ്റുപുഴയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ ടിടിസി വിദ്യാർത്ഥിനിയായിരുന്നു 23 കാരി. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് മുഖ്യപ്രതി 24 കാരൻ. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏഴോളം കേസുകളിൽ പ്രതിയാണ് റമീസ്.















