മുംബൈ: മഹാരാഷ്‌ട്രയിൽ കനത്ത മഴയെ തുടർന്ന് ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മുംബൈയിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം 300 മില്ലിമീറ്റർ മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്.
മുംബൈയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ട്രെയിൻ സർവീസുകളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് നിരവധി ട്രക്കുകൾ വെള്ളത്തിനടിയിലാണ്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും കുർള സ്റ്റേഷനുകൾക്കും ഇടയിലുള്ള ഹാർബർ ലൈനിൽ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ട്രാക്കുകളിൽ ചില സ്ഥലങ്ങളിൽ 17 ഇഞ്ച് വരെ വെള്ളം കെട്ടിക്കിടന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിലെ പൊതുഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
കുർള പ്രദേശത്ത് താമസിക്കുന്ന 350-ലധികം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അപകടമേഖലകളിൽ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.















