തിരുവനന്തപുരം: പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിലെ മോഷണത്തിൽ പ്രതി പിടിയിൽ.പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങി. മോഷണക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്തിട്ടുണ്ട്.
ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായി പത്താം ദിവസമാണ് മോഷണം നടത്തിയത്. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായി സ്ഥിതി ചെയ്യുന്ന കഫറ്റീരിയയിലാണ് കഴിഞ്ഞ 18-ന് മോഷണം നടന്നത്. 4 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കഫ്റ്റീരിയയ്‌ക്ക് ഉള്ളില്‍ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്. ട്രഷറിയില്‍ അടയ്‌ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.















