ന്യൂഡൽഹി: ഖ്ഫ് നിയമഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ബോർഡിൽ അമുസ്ലീമുകളെ നിയമിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം അന്വേഷണം നടക്കുമ്പോൾ സ്വത്ത് വഖഫ് അല്ലാതാകുന്ന വകുപ്പിന് സ്റ്റേ നൽകി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
വഖ്ഫ് നിയമത്തിൽ നിലവിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പൂർണമായും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് കേസ് നടത്തുമ്പോൾ ആ ഭൂമി വഖ്ഫ് ആകില്ലെന്ന കാര്യം ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഭേദഗതി കോടതി സ്റ്റേ ചെയ്തു. അഞ്ച് വർഷമെങ്കിലും മുസ്ലീമായി മതം അനുഷ്ടിച്ചവർക്ക് മാത്രമേ ഭൂമി വഖ്ഫിന് സമർപ്പിക്കാൻ അവകാശമുള്ളൂ എന്ന കാര്യം കൂടി നിയമഭേദഗതിയിൽ ഉണ്ടായിരുന്നു. ആ കാര്യത്തിലും കോടതി പൂർണമായും സ്റ്റേ ചെയ്തു.
വഖ്ഫ് ബോർഡുമായി തർക്കമുണ്ടാകുമ്പോൾ വഖ്ഫ് ട്രൈബ്യൂണലിന്റെ മുന്നിലേക്കാണ് പോകേണ്ടത്. മുൻ കാലങ്ങളിലെ കേസുകളിൽ 90 ശതമാനവും വഖ്ഫ് ബോർഡിന് അനുകൂലമായാണ് വിധി വന്നത്. അതുകൊണ്ട് തന്നെ അതിൽ സ്വതന്ത്ര്യമായൊരു നിയമവ്യവസ്ഥയുടെ ഇടപെടലിന് സാധ്യത കുറവായിരുന്നു. ട്രൈബ്യൂണൽ വിധി വന്നതിന് ശേഷം കോടതിയിൽ പോകാമെന്ന വിധി കൊണ്ടുവന്നിരുന്നു. അതിൽ യാതൊരു തരത്തിലുള്ള ഇടപെടൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കൂടാതെ വഖ്ഫ് ബോർഡിലും വഖ്ഫിന്റെ ദേശീയ കൗൺസിലിലും അമുസ്ലീമുകളായിട്ടുള്ള ആളുകളെ ഉൾപ്പെടുത്തണം എന്നുള്ളത് ഈ നിയമഭേദഗതിയിൽ കൊണ്ടുവന്നിരുന്നു. അക്കാര്യത്തിൽ ഒരു നിർദേശം കോടതി മുമ്പോട്ടുവച്ചിട്ടുള്ളത് സംസ്ഥാന വഖ്ഫ് ബോർഡുകളിൽ മൂന്ന് അമുസ്ലീങ്ങളെ വരെ ഉൾപ്പെടുത്താം. ദേശീയ കൗൺസിലിൽ നാല് അമുസ്ലീമുകളെ വരെ ഉൾപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.















