വാഷിംങ്ടൺ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസിന് കൈമാറാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം തീരുമാനമായത്. ചൈനയിലെ ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് യുഎസിലെ ഏതെങ്കിലും കമ്പനിക്ക് കൈമാറിയാൽ മാത്രമേ പ്രവർത്തനാനുമതി നൽകൂവെന്ന് ട്രംപ് നിബന്ധന വച്ചിരുന്നു.
അമേരിക്കയിലെ യുവജനത ടിക് ടോക് ഇഷ്ടപ്പെടുന്നുണ്ട്. ടിക് ടോകിന് മേൽ അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമെന്നും അടുത്ത വർഷം ആദ്യം താൻ ചൈന സന്ദർശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, ടിക് ടോകിന്റെ ഉടമസ്ഥാവകാശം എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തിയതായി ഡോണൾഡ് ട്രംപ് എക്സിൽ കുറിച്ചു. കൊറിയയിൽ നടക്കുന്ന എപിഇസി ഉച്ചകോടിയിൽ തങ്ങൾ ഒരുമിച്ച് പങ്കെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വ്യാപാരം, താരിഫ് തുടങ്ങിയ വിഷയങ്ങൾ ചൈനീസ് പ്രസിഡന്റും ട്രംപും ചർച്ച നടത്തി. ചൈനയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ജിൻപിംങും ട്രംപും സംസാരിച്ചത്.















