കോഴിക്കോട്: റഷ്യയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കും ആൺസുഹൃത്തിനും എതിരെ കേസെടുത്തു.ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ, മലപ്പുറം കിഴിശ്ശേരി സ്വദേശി അജ്നാസിന് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മോസ്കോയിലെ സെച്ചിനോവ സർവകലാശാലയിൽ എംബിബിഎസ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് മാവൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്. ഇൻസ്റ്റാഗ്രാമിൽ ഫിദാ ഫാത്തിമയ്‌ക്ക് 60,000 ത്തോളം ഫോളോവേഴ്സുണ്ട്. ഫിദാമീ എന്നാണ് ഫിദ ഫാത്തിമയുടെ ഇൻസ്റ്റഗ്രാം ഐഡി
ഇൻസ്റ്റാഗ്രാം റീൽസ് കണ്ടാണ് മാവൂർ സ്വദേശി റിഹാൻ, ഫിദ ഫാത്തിയെ ബന്ധപ്പെട്ടത്. എന്നാൽ റീൽസിൽ കാണിച്ച യൂണിവേഴ്സിറ്റിക്ക് പകരം മറ്റൊരാളുടെ നമ്പറാണ് പരാതിക്കാരന് ഫിദാ നൽകിയത്. റഷ്യയിലെ സെച്ചിനോ, റുദിനോ യൂണിവേഴ്സിറ്റി എന്നിവയാണ് നല്ലതെന്നും ഫിദ പറഞ്ഞു. 2024 ജൂലൈ 8 നാണ് റിഹാന്റെ കുടുംബം അജ്നാസും ഫിദയും പറഞ്ഞത് പ്രകാരം 4 ലക്ഷം രൂപ ബാങ്ക് വഴി കൈമാറി. പിന്നീട് ഒരു ലക്ഷം പണമായും നൽകി. എന്നാൽ അഡ്മിഷൻ മാത്രം കിട്ടിയില്ല. ലോൺ എടുത്താണ് പണം നൽകിയതെന്ന് റിഹാൻ പറയുന്നു.
മാവൂർ സ്വദേശിയായ മറ്റൊരു പെൺകുട്ടിയിൽ നിന്നും എട്ട് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. അഡ്മിഷൻ ശരിയായി എന്ന് പറഞ്ഞ് നവംബർ 27 ന് പെൺകുട്ടിയെ റഷ്യയിലേക്ക് പറഞ്ഞയച്ചു. പിന്നീട് തട്ടിപ്പാണെന്ന് മനസ്സിലായതോടെ പെൺകുട്ടി മറ്റുള്ളവരുടെ സഹായത്തോടെ തിരിച്ച് നാട്ടിൽ എത്തുകയായിരുന്നു.
പ്രതികൾ ഇടയ്‌ക്ക് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും പണം നഷ്ടപ്പെട്ടവർ പറഞ്ഞു.
റഷ്യ- യുക്രെയ്ൻ സംഘർഷ സമയത്ത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പ്രതികൾ കോടികൾ തട്ടിയെന്നും സൂചനയുണ്ട്. വിമാന ടിക്കറ്റ് എടുത്ത് നൽകാമെന്ന പേരിലാണ് ഏഴ് കോടിയോളം തട്ടിയത്. ഇവരുടെ തട്ടിപ്പിന് ഇരയായവർ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നിരുന്നു.















