തിരുവനന്തപുരം: യുജിസി പാഠ്യപദ്ധതി സ്വീകരിക്കില്ലെന്ന നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറായ പി എസ് ഗോപകുമാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി യുജിസി തയാറാക്കിയ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കാനാവില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ പേരിൽ പൗരാണിക വിശ്വാസങ്ങൾ ഉൾപ്പെടുത്തിയ പാഠ്യപദ്ധതി സ്വീകരിക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയേയും യു ജി സി ചെയർമാനേയും ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ വിദ്യാഭ്യാസത്തിന്റെ ഭാരതവൽക്കരണമാണ്. വിവിധ മേഖലകളിൽ ഭാരതത്തിന്റെ പൗരാണികമായ വൈജ്ഞാനിക സമ്പത്ത് പുതിയ തലമുറകൾക്ക് പകർന്ന് നൽകേണ്ടതുണ്ട്. ഭാരതത്തിന്റെ പ്രൗഢമായ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരാകണം പുതുതലമുറ. അതിനുതകുന്ന പാഠ്യപദ്ധതിയാണാവശ്യം. ഉയർന്ന ശാസ്ത്ര ബോധമെന്നും പുരോഗമനപരമെന്നും അവകാശപ്പെട്ട് ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ തള്ളിപ്പറയുന്നത് കമ്യൂണിസ്റ്റുകളുടെ രീതിയാണ്. അതാണ് ഇത്തരമൊരു കത്തയയ്‌ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
ലോകമൊന്നാകെ ഇരുകയ്യും നീട്ടി ഭാരതത്തിന്റെ സ്വന്തം യോഗയെ സ്വീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ യോഗയ്‌ക്ക് പകരം സൂംബയെ പ്രോത്സാഹിപ്പിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾക്കൊപ്പമോ ഒരുപക്ഷേ, അതിൽ ഒരുപടി ഉയർന്നതോ ആയ ശാസ്ത്രബോധം പൗരാണിക ഭാരതീയർക്കുണ്ടായിരുന്നു. ഇതിന്റെയൊക്കെ പേറ്റന്റ് തപ്പി ഇകഴ്‌ത്തിക്കാണിക്കുന്നത് അന്ധമായ വിദേശഭ്രമം കൊണ്ടാണ്. സ്വത്വത്തെ തമസ്കരിക്കുന്നത് അപമാനകരവുമാണെന്നും പി എസ് ഗോപകുമാർ പറഞ്ഞു.















