ലക്നൗ: ഉത്തർപ്രദേശിൽ അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തിൽ 50-ലധികം പേർക്കെതിരെ കേസെടുത്തു. ഐ ലവ് എന്നെഴുതിയ ബാനറുകളുമായാണ് മുസ്ലീം സംഘടനകൾ വാരണാസിയിൽ ഘോഷയാത്ര നടത്തിയത്. സംഭവത്തിൽ ഇതുവരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സർക്കാരിന്റെയോ മറ്റ് അധികാരികളുടെയോ അനുവാദമില്ലാതെയാണ് മുസ്ലീം സംഘടനകൾ ഘോഷയാത്ര സംഘടിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനധികൃതമായി ഘോഷയാത്ര നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിനെതിരെയും കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. ഘോഷയാത്ര നടത്തിയതോടെ സ്ഥലത്ത് ഗതാഗതതടസം ഉണ്ടാവുകയും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തിരുന്നു.
സെപ്റ്റംബർ നാലിന് കാൻപൂരിൽ നടന്ന ബറാവഫത്ത് ഘോഷയാത്രയിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഘോഷയാത്രയ്‌ക്കിടെ ചില മുസ്ലീം യുവാക്കൾ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനറുമായി എത്തിയിരുന്നു. ഹൈന്ദവ ഉത്സവങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലത്ത് ബാനർ സ്ഥാപിച്ചതിനെതിരെ ഹിന്ദുക്കളും രംഗത്തെത്തി. ഇതോടെ വിഷയം ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുകയായിരുന്നു.















